Thursday, December 4, 2008

ഡെഡ് ലൈന്‍

തലയണയില്‍ കുമിയുന്ന
നിശ്വാസ കയങ്ങള്‍.
ഏകാന്ത മൌനങ്ങള്‍.
ദുസ്വപ്ന ജാഗ്രത.
മുങ്ങിത്താഴാതിപ്പോഴും
ചൂണ്ടു വിരലുകള്‍.
തണുപ്പ്.
ഓര്‍മകളുടെ നൂറ്റാണ്ടുകള്‍.

ഈ കിടക്കയുടെ ഏത് മൂലയില്‍
ഉറക്കത്തിന്റെ ക്ഷേത്ര ഗണിതം
വഴി തെറ്റി കിടക്കുന്നു?
ഞാന്‍ അര്‍ഹിക്കുന്നില്ല ഈ പീഡ.
രാത്രികളുടെ കാവല്‍ മാലാഖേ,
എന്നെ നിന്റെ കയ്യില്‍ എടുക്കുക.

Tuesday, December 2, 2008

കടല്‍ കാണാ കര

ജലം കൊണ്ടൊരു കപ്പല്‍
തീരത്തടുക്കുമ്പോഴാവും
ഞാന്‍ മുങ്ങി മരിച്ചവന്റെ
നെറുകയിലെ മുറിവാകുക.

വെളുത്തു വിളറുന്ന
മുറിവെന്ത് മുറിവ്?
ഒരു രസവുമില്ല.

ശിശിരം റബരിലക്കടലില്‍
കപ്പലോട്ടിയ ബാല്യവീറ്
അപ്പോള്‍ ഓര്‍മ്മിക്കാവുന്നത്.

പച്ചക്കയ്യാലയും
വാള്പ്പയറ്റു പായലും
മുട്ട് പൊട്ടുന്ന വീഴ്ചയും
ചൊമചൊമപ്പന്‍ ചോരയും
അപ്പോള്‍ ഓര്‍മ്മിക്കാവുന്നത്.

ഇറക്കിയിട്ട്‌ കാല്മുട്ടൊളിപ്പിച്ച
മഞ്ഞ പാവാടയും തൊങ്ങലും
ആകാശത്തോളം നൂല്‍ വലിയുന്ന
നീല അടിയുടുപ്പും
കമ്മ്യൂണിസ്റ്റ് പച്ചയുടെ നീറ്റലും കൂടി...

നങ്കൂരത്തിന്റെ കനം കൊണ്ടോ
ചിതലിന്റെ അരം കൊണ്ടോ
കപ്പല്‍ മുങ്ങിയതെന്ന് ഓര്‍മ്മയില്ല.

Saturday, November 29, 2008

കാണാതാക്കിയ നാണയത്തിന്റെ ഉപമ.

ആയിരം പൊന്‍പണം കയ്യില്‍ ഉണ്ടെന്ന്നിരിക്കെ അതില്‍ ഒന്നു കള്ളനാണയം ആണെന്ന് തിരിച്ചറിയുമ്പോള്‍ ഏതൊരു നല്ല സത്യ ക്രിസ്ത്യാനിയെയും പോലെ കൈവശമുള്ള എല്ലാ പൊന്‍ നാണയങ്ങളെയും സഹകരണ ബാങ്കില്‍ നിക്ഷേപിച്ച്‌ ആ ഒരു കള്ള നാണയത്തെ വെള്ള പൂശാന്‍ നിങ്ങള്‍ നടക്കുന്നു. ഏകദേശം മുക്കാല്‍ മണിക്കൂറിനുള്ളില്‍ തന്നെ നിങ്ങള്‍ തിരിച്ചറിയുന്നു ആ നാണയം നേരെ ചൊവ്വേ ഒഴിവാക്കാന്‍ നിങ്ങള്ക്ക് കഴിയില്ലെന്ന്.

വസ്തു കച്ചവടം പോലെ ചില അതിപുരാതന സംബന്ധങ്ങളില്‍ ഈ വെള്ളിക്കാശിനെ ഒളിപ്പിക്കാന്‍ സമ്മതിക്കാത്ത വല്ലാത്ത ഒരു സന്മനസാണ് നിങ്ങളുടെത്. ഈ വെള്ളിക്കാശ്, കെട്ടിച്ചു വിടാറായ നീലച്ചിത്ര നായികയെ പോലെ നിങ്ങളുടെ പോകറ്റില്‍ കിടക്കുന്നതോര്‍ത്തു നെഞ്ച് വേവുമ്പോഴും സത്യത്തിനു നിരക്കാത്തത് ചെയ്യാന്‍ കര്‍ത്താവിന്റെ തിരുമുറിവുകളെ പ്രതി നിങ്ങള്ക്ക് കഴിയുന്നില്ല.

ഒടുവില്‍ എന്ത് ചെയ്യാന്‍, നീ തന്നെ തന്നു. നീ തന്നെ എടുക്ക്ക്. ഞായറാഴ്ച പിരിവിന്റെ കനം പാത്രത്തില്‍ ചിലംമ്പിയപ്പോള് മിഴിഞ്ഞു പോയ കൈക്കാരന്റെ കണ്ണുകള്‍ കര്‍ത്താവേ നിന്നെ ഒറ്റ്കൊടുക്കാതിരിക്കട്ടെ.

Sunday, November 23, 2008

അന്താരാഷ്ട്രം

ഭൂമിശാസ്ത്രവും ഭൌതിക ശാസ്ത്രവും
അന്ജിലെത്തിയപ്പോള്‍ അല്ലേ ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്‌.
ഒന്നില്‍ പഠിക്കുമ്പോ
തുള വീണ എന്റെ അടിയുടുപ്പ് പൊക്കിപ്പിടിച്ച്
'പാകിസ്താന്‍ ബോംബിട്ടതാണോ ?'
എന്നൊക്കെ ചോദിച്ചാല്‍
ചിറ്റമ്മമാരേ എനിക്കറിയാവോ,
രാജ്യങ്ങള്‍ തമ്മിലുള്ള സന്ഘര്‍ഷം ഒക്കെ...

Tuesday, November 4, 2008

കാല്‍പ്പനികം രണ്ടാം അദ്ധ്യായം

ആയുസ്സിന്റെ കനം കൂടിയ ഒരു പാളിയില്‍ നീയിരിക്കുന്നു.

നിന്നെ മറിച്ചു മറിച്ച് വായിക്കും തോറും ഞാന്‍ തേഞ്ഞു തേഞ്ഞ്
തീരുന്നു.

നീയും നമ്മുടെ മൌനവും കനത്തു കനത്ത് ഏത് തുലാ തോര്ച്ചയെ തോല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്?

നിറഞ്ഞു പെയ്യുന്നു പൊന്നേ, കാലവര്‍ഷത്തിന്റെ തീരാപ്പക.

വരിക,മഞ്ഞിനു മീതെ ഏത് പേമാരിയെക്കാളും പൊള്ളിക്കുന്ന ഓര്‍മകളുടെ വല കെട്ടിയിട്ടുണ്ട്.

Saturday, September 27, 2008

ചുടല

മണ്ണില്‍ മഴച്ചാലുകളില്ല,

വറ്റാത്ത നനവുകളില്ല,

പ്രണയം പോലാര്‍ദ്രമാം

ഞെട്ടലുകളും...

ചാരവും മാംസവും

കലരുന്ന മണ്ണില്‍

എല്ല് പൊട്ടുന്ന നടുക്കങ്ങള്‍ മാത്രം.

Monday, September 1, 2008

മോഷണക്കൂട്ടം

ഉള്ളതെല്ലാം വിളിച്ചു പറഞ്ഞേ,

ഞങ്ങള്‍ എല്ലാരും.

നിങ്ങളുടെ രാജാവ് നഗ്നനാണെന്നും

ചത്താലും ഞങ്ങള്ക്ക് നീതി വേണമെന്നും...

ഞങ്ങള്‍ മോഷ്ടിച്ചത്

നിങ്ങള്‍ ഇത്രേം നാള്‍

കൂട്ടി തുന്നിയ

നുണയെല്ലമല്ലേ..

നോക്ക്, പെരപ്പുറത്ത്‌ അലക്കി വിരിച്ചിട്ടുന്ടെല്ലാം...

കീറിയതും പിഞ്ഞിയതും തുള വീണതും...

Wednesday, July 30, 2008

മുങ്ങാങ്ങോഴി

ആയിരം അരഞ്ഞാണമിട്ട
അരക്കെട്ടാണ് കിണര്‍.
ഇറങ്ങി ചെന്നു ആഴമളക്കാന്‍
ആര്ക്കാണേറെ കൊതി തോന്നാത്തത്??

Friday, July 11, 2008

വട്ടത്തിലെളേമ്മ

വിണ്ടു വരണ്ട്
ഒരു തുകല്‍ച്ചിരി .
കുണുക്കിന്‍ കൊമ്പത്ത്
രണ്ടൂഞ്ഞാലുകള്‍ .
ഇടിഞ്ഞു ഞാന്നു
രണ്ടു പഞ്ഞിക്കെട്ടുകള്‍ .
ക്ടാവിന്റെ കയറും
കയിലിന്റെ കണയും
വാഴെലേം ചാരവും
അരമിട്ട കൈപ്പാടം .
ഇടിഞ്ചമ്മന്തീടെ പുളി.
ചക്ക വരട്ടി വിയര്ത്ത ഉപ്പ് .
നീലം പടര്ന്ന കരിമ്പന് ചട്ട .
മല്മല് മുണ്ട് അടുക്കിട്ടത്.
എളേപ്പന് മാറ്റി വെച്ച
മുഴുത്ത മീന് കഷണം .
ശബ്ദമില്ലാത്തൊരു വായ .
പൊക്കമില്ലാതൊരു വട്ടം .
പെറ്റു പെരുത്തൊരു വയറ്.
കണ്ചാറ്റ്ല് പൊള്ളിച്ച മുഖം .
ഓര്മയിലെന്നും നീയൊ_
രടുപ്പ് പാതകത്തിന്റെ ചൂട്.

Monday, June 9, 2008

മള്‍ട്ടി നാഷണല്‍ ആദം

പെണ്ണേ, പണ്ടൂരിയ
വാരിയെല്ല് തിരിച്ചു തരണേ....

പഴയൊരു നട്ടെല്ലൊണ്ട് തരാം.
pc അളവില്‍
വളഞ്ഞു വളഞ്ഞ്...

പോ പാമ്പേ,
നിന്റെയൊരു അറിവുമരോം പഴോം..

നിനക്കു മണ്ണ് തിന്നെഴഞ്ഞാ മതി,
ഞാനോ, മണ്ണ് തൊടാതെ
കുഴഞ്ഞു മറിഞ്ഞ്‌...

ആരെങ്ങിലുമീ
എ സി ഒന്നണയ്ക്കണേ...

നെറ്റിയിലെ വിയര്‍പ്പു
കൊണ്ടപ്പം ഭക്ഷിപ്പാന്‍
കല്പ്പനയുണ്ടേ...

ഞാനൊന്ന് വിയര്‍ത്തോട്ടെ...

Wednesday, June 4, 2008

മഴച്ചെറുക്കന്

ആദ്യത്തെ മഴയുടെ
വാശിക്കിലുക്കം
വന്നലയ്ക്കുന്നു വെളുപ്പിന് കാതില്‍.
ആകാശമോരോരോ
നൂല്പ്പാലമിട്ടു
കളിക്കുന്നുണ്ട് അങ്ങോട്ടുമിങ്ങോട്ടും.
ഓടിയോടി വന്ന്
കിടന്നുരുണ്ടു മറിയുകയാണ്
മഴ.
ചെറുക്കനിപ്പം
ദേണ്ടൊരു ചെളിച്ചെറുക്കന് .
ചിരിച്ചോണ്ട് നില്ക്കുന്നു,
മഴയെല്ലാമറിഞ്ഞിട്ടു-
മൊന്നിലും നനയാതെ ഞാന്‍.

Tuesday, May 6, 2008

കാലുകള്‍

ഒരാളെ കാണുമ്പോള്‍ ആദ്യം

കാലുകളില്‍ നോക്കുമെന്നു നീ പറഞ്ഞു.

തേഞ്ഞു തുടങ്ങിയ വള്ളി ചെരിപ്പാണെങ്കില്
നിനക്കു കൊച്ചി ഭാഷയിലൊരു " യ്യേ"

വള്ളിചെരിപ്പില്‍ കാലുകള്‍ സുവ്യക്തം.

പോളിഷ് ചെയ്തു മിനുക്കിയ

കറുത്ത ഷൂസിനുള്ളില്, വെളുത്ത സോക്സിനു കീഴെ

അവന്‍ ഒളിപ്പിച്ചു വെയ്ക്കുന്നത്

കുഴിനഖം ആവാം , പുഴുക്കടി ആവാം,

വെടിച്ചു കീറിയ ഉപ്പൂറ്റിയുമാവാം.

ബൂട്ടിനുള്ളില്‍ തോക്കാവാം , കഠാരയാവാം.

നിനക്കു "യ്യോ" തോന്നുന്ന മറ്റെന്തുമാവാം
മനുഷ്യന്‍ അവന്റെ ഹൃദയത്തെ

കാലുകളിലല്ല സൂക്ഷിക്കുന്നത് .

Thursday, April 24, 2008

ചെരിപ്പ്

ഞാന്‍ നിന്റെ പുതിയ ചെരിപ്പാണ്.

ഞാന്‍ തന്ന നീറ്റല്‍,

വഴങ്ങാത്ത തുകലിന്റെ ച്ചുട്ടുനീററല്

നിനക്കു അസഹനീയമെങ്ങില്

നിറുത്തിയേക്കാം ഈ നശിച്ച സഹയാത്ര .

ക്ഷമിക്ക് ,

തുകലിനെ പിളര്‍ത്തി ഒരു

കത്തി പാളിയ വേദനയില്‍

ഞാനോര്‍ത്തില്ല

എന്റെ വഴങ്ങാത്ത അരികുകള്‍

നിന്റെ മിനുത്ത കാല്പാദത്തില്‍

ഉരഞ്ഞു പൊട്ടി തഴമ്പു വീഴുമെന്ന് .

നീ അമര്ത്തിച്ചവിട്ടി നടന്നു പോ.

എന്നെ എടുത്തണിഞ്ഞു

ചേറില്‍ ചവിട്ട്‌ ,ചെളിയില്‍ ചവിട്ട്‌ !

വാറു പൊട്ടുമ്പോള്‍ ദൂരെയെറിയ്,

തഴമ്പു കാണുമ്പോഴൊക്കെ ശപിക്ക് .

ഞാന്‍ നിന്റെ കാല്‍ക്കീഴില്‍

അമര്‍ന്നു കിടന്നോട്ടെ .

നിനക്കു മുള്ളുകൊള്ളാതെ നോക്കി

നിന്റെ ഭാരം താങ്ങി

നിന്റെ ചവിട്ടടിയില്‍ ഒതുങ്ങിക്കിടക്കട്ടെ .

തുകല്‍ തേയും വരെ , വാറു പൊട്ടും വരെ .

അല്ലെങ്ങില്‍ നീ വേറെ ചെരിപ്പ് വാന്ങ്.

ചെരിപ്പിന് കാല് മാറ്റാനാവില്ലല്ലോ .

Wednesday, April 23, 2008

ഔട്ട് - ഓഫ് - ഫാഷന്‍

എന്റെ തലയുടെ

തുന്നലഴിഞ്ഞു പോകുന്നു .

ഹൃദയത്തിലൊരു നൂല്‍

ഇഴപൊട്ടി അകലുന്നു .

തുരുമ്പിച്ച കട - കട -

ഇരുട്ടിന്റെയോരത്ത്

കണ്ണുമിഴിച്ചി -

ട്ടുറങ്ങാതിരിക്കുന്നു .

വിഴുങ്ങപ്പെടാതൊരു

ഗദ്ഗദം മാത്രം

തയ്യല്തുംപൊളിക്കാതെ

തപിച്ചു കിടക്കുന്നു .

Saturday, April 19, 2008

(അ ) ഭാവ ഗീതം

വഴി വിളക്കെ ,

നിന്നോടെനിക്കു പ്രണയമില്ല .

ഞാന്‍ വെളിച്ചം തേടി നടന്നു

ചില്ലില്‍ തലയിടിച്ചു ചാകുന്ന

ഈയാം പാറ്റയല്ല .

നീ മുനിഞ്ഞു കത്തിയിട്ട്

എണ്ണ തീരുമ്പോള്‍ കരിന്തിരിയാകണം .

ഞാന്‍ സൂരൃനിലേയ്ക്ക് പറക്കട്ടെ .

നീ വഴിയില്‍ എരിയുന്ന

മോഹന ദീപമാകുമ്പോള്‍

ഞാന്‍ മുറിയടച്ചു വാതില്‍ തഴുതിട്ട്

ഒറ്റയ്ക്ക് തപസ്സിരിക്കട്ടെ .

അല്ലെങ്കില്‍,

നീ യോഗ്യത തെളിയിക്ക് .

ഒരിക്കലുമണയാതെ തെളിഞ്ഞു കാട്ടു .

ശ്വാസമെടുക്കാതെ ജീവിച്ചു കാട്ടു .

വഴിവിളക്കെ , നിന്നോട് സഹതപിക്കട്ടെ ഞാന്‍ .

എന്റെ ചിറകുകള്‍ , നിന്റെ ചുവട്ടിലെരിഞ്ഞ

ആയിരം പാററച്ചിറകുകളുമായി ചേരില്ല .

വഴി വിളക്കെ , പാവം വഴി വിളക്കെ ,

നിന്റെ ഇത്തിരി വെട്ടത്തിന്റെ

കള്ളക്കുടുക്ക് ഞാന്‍ പൊട്ടിച്ചെറിയും .

നിന്നോട് ഹൃദയം നിറയെ സഹതാപമാണ് .

Friday, April 18, 2008

മടി

പുതുക്കി പണിയേണ്ടി വരൂ-

മെന്നോര്ത്തൊരു വീട്

പണി തീരാന്‍ മടിക്കുന്നു .

മുഖച്ഛായ മാറ്റേണ്ടി വരൂ-

മെന്നോര്ത്തൊരു മുഖം

ചിരിക്കാന്‍ മടിക്കുന്ന പോലെ.

തിരസ്കരിക്കപ്പെടുമെന്ന

പേടി കൊണ്ടൊരു കുഞ്ഞ്

പിറക്കാന്‍ മടിക്കുന്ന പോലെയും .

വ്യാകുലം


കരഞ്ഞു തീര്‍ക്കാന്‍ വിടാതെ
എല്ലാ മൂന്നാം നാളിലും
എന്റെ പ്രാണസങ്കടത്തിനു മേല്‍
നീ ഉയിര്‍ത്തെണീക്കുന്നതെന്തിന് ???

പിരിച്ചെഴുത്ത്


തലയോട് എന്ത് തരം ഓടാണ് ?

പുര മേയാന്‍ കൊള്ളുമോ ??

എങ്കില്‍ എനിക്കും കുറെയേറെ വേണം .

വെളിച്ചം കടക്കുന്ന ചില്ല് കഷണങ്ങള്‍

ഇടയ്ക്കിടെ ചേര്ത്തു

ഭംഗിയായി മേയണം .

കഴുക്കോല്‍ നല്ല ബലമുള്ളതായിരിക്കണം .

തൊട്ടില്‍ കെട്ടാനും കഴിയണം ,

തൂങ്ങി മരിക്കാനും കഴിയണം .

ഓടിട്ട വീടിന് ഒരുപാട് സാധ്യതകളാണ് .

മാലാഖായോഗം

മുഖ ലക്ഷണം വിശൂദ്ധമായിരുന്നില്ല.
എന്നിട്ടും എപ്പോഴും സ്കൂള്‍ നാടകത്തില്‍
ഞാന്‍ മാലാഖയായിരുന്നു .

അന്നൊക്കെ ശബ്ദം വിറച്ചിരുന്നു .

സംഭാഷണങ്ങള്‍ ഛര്‍ദ്ദിക്കാനാവാതെ
എന്റെ ശബ്ദം വിറച്ചിരുന്നു.

മാലാഖയ്ക്ക് ഡയലോഗില്ലായിരുന്നു !

വെള്ളചിറകുണ്ടായിരുന്നു ,
മന്ത്രവടിയുണ്ടായിരുന്നു ,
മഞ്ഞുതുള്ളി ഞൊറിയിട്ടപോല്‍
സുന്ദരന്‍ വെള്ളയുടുപ്പുണ്ടായിരുന്നു .

സംഭാഷണം മാത്രം ഇല്ലായിരുന്നു .

അങ്ങനെ എന്നുമെപ്പോഴും
മാലാഖ !

ഇപ്പോള്‍ മന്ത്രവടി ചിതലെടുത്തു കാണും .
വെള്ളയുടുപ്പും തൂവല്‍ ചിറകും
പിന്നാംപുറത്തു ചാറ്റല്‍ മഴ നനഞ്ഞു
കരിമ്പന്‍ അടിച്ച് കിടപ്പുണ്ടാവും ...

Monday, April 14, 2008

പക്ഷിയും മരവും

നീ ചിറകൊടിഞ്ഞ പക്ഷിയാണ് .

ആകാശം നഷ്ടപ്പെട്ട ഗഗനചാരി.

നിനക്കു വിശ്രമിക്കാന്‍ ശിഖരങ്ങള്‍ ഇല്ലല്ലോ ??

എന്റെ ചെറു നാമ്പുകള്‍ ഒക്കെ ആരാണ്

വളരും മുന്പേ അറുത്തു കളഞ്ഞത്‌ ?

വെട്ടി ഒടിച്ചു തീയിടുന്നതാണ് ചിലര്‍ക്കിഷ്ടം.

പക്ഷെ വേഗത്തില്‍ ഞാന് വെണ്ണീറായാല്

ആനന്ദ മൂര്ച്ഛ ലഭിക്കാത്തവര്‍ ഉണ്ട് .

അവര്‍ ധര്‍തിയില്‍ വേര് തുരക്കും,

മുറിവില്‍ നിറയെ രസം തേയ്ക്കും,

വീണ്ടും മണ്ണ് പുതപ്പിച്ചു കടന്നു കളയും.

ഞാന്‍ ഉണങ്ങിക്കൊണ്ടിരിക്കുകയാണ് .

എന്റെ വീഴ്ച അതിവേഗം ആയിരിക്കും .

എങ്ങിലും നിന്നെ റാഞ്ചി എടുക്കാന്‍

പ്റാപ്പിടിയന്മാര് തിരക്കി വരുമ്പോള്‍

നീ എന്റെ അരികില്‍ ചേര്ന്നു നിലക്ക് .

ഇലപ്പടര്‍പ്പുകള്‍ ഇല്ലെങ്ങിലും എന്നില്‍

നിഴലിന്റെ ഒരു നേര്‍ രേഖ ബാക്കിയുണ്ട് .

അവിടെ നിനക്കു ഒളിച്ചിരിക്കാം .

എനിക്ക് നിന്നെയോ നിനക്കു എന്നെയോ

രക്ഷിക്കാന്‍ ആയെന്നു വരില്ല .

എപ്പോള്‍ വേണമെങ്ങിലും നീ പിടിക്കപ്പെടാം .

എപ്പോള്‍ വേണമെങ്ങിലും ഞാന്‍ പൊടിഞ്ഞു വീഴാം .

ഇനി അവശേഷിക്കുന്ന നിമിഷങ്ങള്‍ എങ്ങിലും

നമുക്കു ഒരുമിചിരിക്കാം ,

പരസ്പരം തോള്‍ ചേറ്ത്തു

ഏങ്ങലുകെള കൂട്ടിക്കെട്ടി ,

തരംഗ വീചികള്‍ ഉയര്ത്തി വിടാം .

Friday, April 11, 2008

വഴിയോരം

ഇവിടെയെല്ലാം

രക്തത്തിന്റെ

ഉളുംപ് നാറുന്നുണ്ട്.

ആരെല്ലാമോ

ആരെയൊക്കെയോ

തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

Wednesday, April 9, 2008

നെല്ലിപ്പലക

ഒരു നെല്ലി മരം നടണം.

വളമിട്ടു വളര്‍ത്തി ,

കാതല്‍ ഉറയ്ക്കുമ്പോള്‍

വെട്ടിയടുക്കി പലകയാക്കണം .

മുറ്റത്തെ ചെപ്പു വറ്റിച്ചു

അടിയിലീ പലക ഇടണം .

നെല്ലിക്ക തിന്നിട്ടു കുടിച്ച പോലെ

എന്നും മധുര നീര് കുടിക്കാം .

നേരം പോക്കിനു ഇടക്കിടെ

കിണറ്റിനടി വരെ ഇറങ്ങി ചെന്നു

നെല്ലിപ്പലക കാണുകയും ചെയ്യാം .

ക്ഷമയുടെ നെല്ലിപ്പലക .

പരകായ പ്രവേശം




ഇരട്ട പിറക്കാന്‍ അല്ലെങ്ങില്‍

ചാപിള്ളയായി പോകണം.

ഒറ്റയ്ക്ക് ജനിക്കുന്നതും ,

പൊക്കിള്‍ക്കൊടി മുറിക്കുന്നതും ,

ഉറക്കെ കരയുന്നതും

ഒറ്റക്ക്‌ മരിക്കുന്നതും

ഒക്കെ കളവാ ണ് .

ഒരു ശരീരവും ,

പല വ്യക്തികളുമായി ജീവിക്കാം.

നുണ ക്ക് മീതെ നുണ പറയാതെ,

വിശ്വാസത്തിന്റെ കിട്ടാക്കടം ചോദിയ്ക്കാതെ ,

ചിലപ്പോള്‍ ദേവ സ്ത്രീ ആയും ,

ചിലപ്പോള്‍ അസുര സ്ത്രീ ആയും ,

ഇടയ്ക്ക് ചിലപ്പോള്‍ മനുഷ്യ സ്ത്രീ ആയും ,

ഒരു ശരീരത്തില്‍ തന്നെ

ഒരു പരകായ പ്രവേശം .






Tuesday, April 8, 2008

കാല്‍(പനി)കം



മഴ ചാട്ട വീശിയ വഴിവക്കില്‍
വെറുങ്ങലിച്ചു വിറച്ചു...
ചാറ്റല്‍ മഴയുടെ നനുത്ത സ്വപ്നം
ഓടയില്‍ ഒലിച്ചു പോ ണതു നോക്കി ,
ഉടുപ്പുകള്‍ എല്ലാം കൂട്ടി പിടിച്ചു ,
കുടയുടെ വിപ്ലവ കാറ്റില് ഉലഞ്ഞു,
കോച്ചുന്ന കാല്‍ രണ്ടും നീട്ടി വെച്ചു ,
ഒരു കട്ടന്‍ മാത്രം കൊതിച്ചു ,
ആണ്ടെ പ്രണയം നടന്നു പോകുന്നു.
പിന്നില്‍ തെറിച്ച ചെളിചിത്രം കൊള്ളാം ,
എത്ര അലക്കിലും മായാതോരോര്‍മ്മ.

Friday, March 14, 2008

ആരവം


ഞാന്‍ ഇല്ലാതാവുകയാണ് ...
ഓറഞ്ച് വലിപ്പത്തില്‍
വെളുത്ത കല്ലുകള്‍ ഉരുളുന്ന ശബ്ദം.
തനിച്ചു ജനിച്ചു.
തനിച്ചു മരിക്കും.
മഞ്ഞുകാലത്തില്‍ നിന്നും
മഞ്ഞുകാലതിലെയ്ക്കുള്ള ദൂരം
ഭൂമിയുടെ ഒരറ്റം മുതല്‍
അങ്ങേ അറ്റം വരെയാണ്.
തനിച്ചു തന്നെ ആവും മരണം.
ഉറപ്പാനിപ്പോള്‍.