Sunday, February 15, 2009

പുളിച്ചു തികട്ടല്‍

ഓരോ പ്രണയ ദിനത്തിനും ഒടുക്കം
അതിന്റെ ജഡം
ഇങ്ങനെ ചത്തു പൊന്തി നടക്കുന്നത്
കാണാന്‍ എന്ത് ഭംഗി.
ഇല്ലാത്ത ചുവപ്പെടുത്ത്
ബലൂണില്‍ തേച്ചു വീര്‍പ്പിച്ചാല്‍
അതിനെ ഹൃദയം എന്ന് വിളിക്കാന്‍
ഇച്ചിരെ പുളിക്കും.
ആ വേല കയ്യിലിരിക്കട്ടെ.

Saturday, February 14, 2009

മീന്‍കറി കോട്ടയം സ്റ്റൈല്‍

നീ വായ തുറന്ന് വെച്ചു ഉറങ്ങിയപ്പോള്‍ ഇറങ്ങിപ്പോയ മീനുകള്‍ ചെകിളയിലെ നിറം എണ്ണി പണയം വെച്ചു ഇവിടെ കടം വാങ്ങി കൂട്ടുകയാണ്.
ശല്യങ്ങള്‍.
എനിക്ക് ഇവിടെ ജീവിക്കാന്‍ വയ്യാതായിരിക്കുന്നു.

വേണെങ്കി വന്ന് അതുങ്ങളെ എല്ലാം പിടിച്ചു കൊണ്ടു പോയ്ക്കോണം.
മുളകരച്ചു പിരട്ടി കുടംപുളി ഇട്ടു കറി വെച്ചു കളയും പറഞ്ഞേക്കാം.

നമ്മള്‍ ഉമ്മകള്‍ കൊണ്ടു മുറിച്ചു കടന്ന സമുദ്രങ്ങളില്‍ ഒറ്റയ്ക്ക് മുങ്ങി ചാവുകയാണ്.

Friday, February 13, 2009

ആകാശ മോക്ഷത്തിന്റെ വാതില്‍

കൊച്ചുന്നാള് മുതല്‍ ഉള്ളൊരു
സംശയമാരുന്നു,
ആകാശ മോക്ഷത്തിന്റെ
വാതില്‍ ഇതെവിടാണെന്ന്?
കുരിശുവര മൊത്തം ഉറക്കം തൂങ്ങി
'അത്യന്ത വിരക്ത' വരെ കേള്‍ക്കും.
നീതിയുടെ ദര്‍പ്പണം കാണാതെ
ബോധജ്ഞാനതിന്റെ സിംഹാസനം കാണാതെ
ദാവീദിന്റെ കോട്ട കാണാതെ
വാഗ്ദാന പേടകം വരെ മയങ്ങും.
ഒടുക്കം ആകാശ മോക്ഷത്തില്‍
ഞെട്ടി പിടഞ്ഞു എണീറ്റ്‌ നോക്കുമ്പോ
ഒരു പിടിയും കിട്ടില്ല.
ആകാശ മോക്ഷത്തിന്റെ വാതിലേ...

ഒന്നാമത്തെ വീട്ടില്‍ വെച്ചു
വിചാരിച്ചു
നാലായി തുറക്കുന്നൊരു
നീല വാതിലാണതെന്ന്.
രണ്ടാമത്തെ വീടിന്റെ
ഒറ്റപ്പൊളി വാതില്‍
പിന്നെയും സംശയിപ്പിച്ചു.
ആനവാതില്‍ കാട്ടി അമ്പരപ്പിച്ച്
കത്തീഡ്റലും ചെറു പള്ളികളും.
രണ്ടായി വേര്‍പെട്ട് അകത്തേക്ക്
തുറക്കുന്ന ഹോസ്റ്റല്‍ വാതില്‍
കിര് കിരാന്നു കരഞ്ഞു പറഞ്ഞപ്പോള്‍
സത്യായിട്ടും ഓര്ത്തു പോയി
ഇതു തന്നെയാണതെന്ന്.

ഒടുക്കം
നീ കാവല്‍ നില്ക്കുന്ന
പ്രാചീന ഗന്ധങ്ങള്‍
പച്ച മങ്ങാത്ത തോലുരിഞ്ഞിട്ട്‌
നിന്റെ കണ്ണ് വെട്ടിച്ച്
ആകാശത്തേയ്ക്കൊളി സഞ്ചരിച്ചപ്പോ
ഞാന്‍ എന്റെ രണ്ടു കണ്ണാലെ കണ്ടു
ആകാശ മോക്ഷ വാതില്‍.
വെക്കം തുറന്ന്
എല്ലാ ഗന്ധവും
വലിച്ചെടുത്ത്‌
ഊക്കിലടയുന്ന വാതില്‍.

ഗണിതം

ഒന്നില്‍ നിന്ന് ഒന്ന്
അടര്‍ത്തി മാറ്റുമ്പോള്‍
വില കിട്ടുന്നു.


ഉത്തരത്തിന് അടിയില്‍
നീ വന്ന്
രണ്ടു വര വരച്ചിട്.

വാലന്റൈന്‍

ഇതിനിടെ കഴുകാനെത്ര പാത്രങ്ങള്‍, വൃത്തിയാകാന്‍ എന്റെ മുറി...

നീ അറിയുന്നുണ്ടാവുമോ,പഴയ കത്തുകള്‍ വരികള്‍ക്കിടയില്‍ മുറിവുകള്‍ വരയുമ്പോള്‍ അടുപ്പില്‍ തിളച്ചു തൂവി പോയതൊക്കെയും പ്രണയമായിരുന്നെന്ന്?

Thursday, February 12, 2009

കളിക്കുടുക്ക

.

കയ്യെത്തി പിടിക്കുമ്പോള്‍ വഴുതി പോകുന്ന മനസിനെ കുടുക്കാനുള്ള ചൂണ്ടലില്‍ കൊരുക്കാനൊരു മണ്ണിര ഇല്ലാത്തതാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

ഇതല്ല ഇതല്ല...

മാങ്ങാത്തൊലി, ചൊരയ്ക്കാക്കുരു, ആനപ്പിണ്ടം,
ഛെ,
കുന്തം പോയി, കുടത്തില്‍ തപ്പ്.

Thursday, February 5, 2009

വിശേഷാല്‍ പതിപ്പ്

തേരോട്ടങ്ങളുടെ ഓര്മ്മ
ചരിത്ര നിശ്വാസങ്ങളുടെ ഓര്മ്മ

മറവിയുടെ ഭൂപടത്തില്‍
മുന്നോട്ടു മുന്നോട്ട്
നിസ്സഹായ പെരുവഴിച്ച്ചാട്ടയുടെ ഓര്മ്മ

പ്രാണ ഞരമ്പിനെ പിളര്‍ത്തി
ചിരിയും തമാശയും നുണഞ്ഞെടുക്കേണ്ട
ഗതികേടുകളുടെ ഓര്മ്മ

അധികാരത്തിന്റെ
ഒടുങ്ങാത്ത സൂക്ഷ്മ ദൃഷ്ടികളുടെ
ചോദ്യം ചെയ്യലുകളുടെ
നുണ പരിശോധനകളുടെ
നഗരം.