Friday, July 3, 2009

തനിച്ച്

മുങ്ങി മരിക്കണമെന്നാശിച്ച
നീല ജലാശയം
എന്നെ പ്രതിഫലിപ്പിച്ചു.
പടിയിറങ്ങുന്ന നേരം ലാഭിച്ച്
ഞാന്‍ വഴുതിവീണു.
കണ്ണില്‍ അപ്പോള്‍ ജലാശയമായിരുന്നു.
ആഴങ്ങളിലേയ്ക്ക് ഇറങ്ങിയപ്പോള്‍
എവിടെ വെച്ചാണ്
ഞാന്‍ ഉഭയജീവി ആയത്‌?
ഞെട്ടാതുണര്ന്നപ്പോള്‍
മെല്ലെ കണ്‍ തുറന്നപ്പോള്‍
ഞാന്‍ തനിച്ചായിരുന്നു.
മീനുകള്‍ ചുംബിച്ച പോല്‍
കാല്‍ വിരലുകളില്‍ മൃദു സ്പര്‍ശമായത്
മിന്നാമിനുങ്ങുകള്‍ ആയിരുന്നു.

പനി

വാക്കുകളുടെ എണ്ണത്താല്‍
ആഴം അളക്കാവുന്നതല്ല അര്‍ഥം.
ചില ശബ്ദങ്ങള്‍...
തീരെ ചെറിയ ചില ശബ്ദങ്ങള്‍,
ഒരു കൊച്ചു ചുമ,
അല്ലെങ്ങിലൊരു നിശ്വാസം.
മതി.
ദീര്‍ഘ വാചകങ്ങള്‍ക്ക് ഇല്ലാത്തതാണ്
ചുമയുടെ സംവേദനത്വം.
ചുമയുടെ ഭാഷ.
ശബ്ദം ഉയര്‍ത്താതെ,
അലോസരപ്പെടുതാതുള്ള
ചെറു ചുമകളുടെ കരുതല്‍.

ആദിയില്‍ ആദ്യം ഉണ്ടായത്
ദൈവവചനം അല്ല.
സമുദ്ര സൃഷ്ടിക്കായി
നിര്‍ത്താതെ പെയ്ത മഴ
മുഴുവന്‍ നനഞ്ഞ
വികൃതി കുട്ടി ദൈവത്തിന്റെ
പനി പിടിച്ച കൊച്ചു ചുമ!