Monday, December 15, 2014

കഥ


തളര്‍ന്നുറങ്ങിപ്പോയ കുട്ടികളുടെ
ശ്വാസത്താല്‍ കുതിര്‍ന്ന്
പേടിസ്വപ്നങ്ങളുടെ ഏകാന്തസഞ്ചാരം. 

Thursday, December 4, 2014

വൈറ്റ് നോയിസ്

എന്നിട്ടും നമ്മള്‍ വിരലുകളില്‍ വെളുത്ത ചായം പൂശുന്നു,
മഞ്ഞുകൊണ്ട് മരവിച്ചതെന്ന് നടിക്കുന്നു,
രക്തത്തിന്റെ ചാടിയോട്ടത്തെയും
വിരല്‍ത്തുമ്പിലെ ഏകാന്തതയെയും
വെളുത്തനിറം കൊണ്ട്
പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു.
ദൂരക്കാഴ്ചയില്‍ നമ്മള്‍ മരിച്ചുകിടക്കുകയാണെന്നേ ആര്‍ക്കും തോന്നൂ.
നമുക്കുപോലും.
അടുപ്പില്‍ നിന്നും
നമ്മുടെ തീന്മേശയില്‍ നിന്നും ഉയരുന്ന
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചിട്ട സ്വപ്നങ്ങളുടെ ആവി വീണ്
നിറമിളകിപ്പോകുന്നത് കാണാം.
കൊഴുത്ത വെളുത്ത അക്രിലിക്ക് ഇറ്റുതുള്ളികള്‍.
നീ ചോദിക്കും,
വെളുത്ത നിറത്തെ അങ്ങനെ നിറമെന്നൊക്കെ വിളിക്കാമോ?
ഞാന്‍ വെളുപ്പില്‍ നിന്ന് ചുവപ്പിനെ വേര്‍തിരിച്ചെടുക്കും,
നിന്റെ ഞരമ്പിലേയ്ക്ക് കയറ്റിവിടും.
പതിയെ, നോവാതെ,
വേദനയുടെ ആ ആന്റിബയോട്ടിക്കില്ലേ,
കാനുല ഞെക്കിപ്പിടിച്ചും ഞരമ്പിലൂടെ തിരുമ്മിയിറക്കിയും
നമ്മള്‍ കയറ്റിവിടുന്ന മരുന്ന്,
അതുപോലെ.
ചുവപ്പ്.

Sunday, November 16, 2014

ലഘുലേഖ

ഞങ്ങള്‍
ചാരകൂനയ്ക്കുള്ളില്‍
ചായകുടിച്ചിരുന്ന്
കൈത്തണ്ടകളിലെ കുഞ്ഞുരോമങ്ങളുടെ
രഹസ്യം പറച്ചിലാല്‍
കോരിത്തരിച്ചുകുതിര്‍ന്നവരാണ്.

കന്യാസ്ത്രീവാര്‍ഡന്‍മാര്‍
പൊട്ടിച്ച് വായിക്കുന്ന നീല ഇന്‍ലന്‍ഡുകളില്‍
ശ്വാസത്തിന്റെ വീര്‍പ്പുകള്‍
ഒളിച്ചുകടത്തിയവരാണ്.

വാക്കില്‍ വാക്കിനെ ഉടക്കി
ആര്‍ക്കും പിടികൊടുക്കാതെ
കവിതകളെഴുതിയവരാണ്.

മണങ്ങളെയും രുചികളെയും
നോട്ടങ്ങളെയും സ്പര്‍ശങ്ങളെയും
ചിലന്തിവലകളില്‍
ഉടക്കിവെച്ചവരാണ്.

പ്രാര്‍ഥനാമുറിയിലും
പരീക്ഷാഹാളിലും
പനിക്കിടക്കയിലും വരെ
പ്രേമിച്ചുതളര്‍ന്നവരാണ്.

നിങ്ങള്‍ ഇനി
സ്വപ്നങ്ങളെ ഏകാന്തത്തടവിലിടൂ,
സ്വപ്‌നങ്ങള്‍ സ്വപ്നം കാണുന്നത് കാണൂ.







Wednesday, October 22, 2014

ദോശ ഉണ്ടാക്കുന്ന വിധം


അത്ര ലളിതമല്ല ഒരു ശീ മറു ശീ  ദോശ.
 ഉച്ചകഴിയുമ്പോള്‍ തന്നെ ഓര്‍ത്തുവെച്ച് അരിയും ഉഴുന്നും കണക്കനുസരിച്ച് വെള്ളത്തില്‍ കുതിരാന്‍ വെക്കണം.
രാത്രി തീന്‍പാത്രങ്ങള്‍ എല്ലാം കഴുകി എച്ചില്‍ ഒരു പാത്രത്തില്‍ അടച്ച് പൂച്ച കേറാതെ എലി മാന്താതെ സൂക്ഷിച്ച് നാളെ കളയാനായി മാറ്റിവയ്ക്കണം. എന്നിട്ടാണ് അരി അരച്ചിടുന്നത്. മിക്സിയുടെ ജാറില്‍ ഒരു ശകലം വെള്ളമൊഴിച്ച് ഒന്നു ചുറ്റിച്ചുകളഞ്ഞേച്ചുവേണം അരയ്ക്കാന്‍. അരച്ചുപാത്രത്തിലാക്കി അടച്ചുവയ്ക്കുമ്പോള്‍ രാവിലെ പൊങ്ങിയേക്കണേ എന്നൊരു പ്രാര്‍ത്ഥന വേണം, മാവും ആത്മാവും ഒക്കെ.

രാവിലെ അരികഴുകി അടുപ്പിലിട്ടിട്ട് വേണം ബാക്കി.
സമയനിയന്ത്രണത്തിലെ ബുദ്ധിയാണല്ലോ പ്രധാനം. ദോശ മുഴുവന്‍ ചുട്ടേച്ച് അരികഴുകാന്‍ ചെന്നാല്‍ ഉച്ചക്കുണ്ണാന്‍  പറ്റത്തില്ലല്ലോ...
അന്നേരമാണ് ചെറിയ പൊള്ളലുകളും മുറിവുകളും നീറ്റിവലിക്കുന്നത്.
 അമ്മച്ചിമാരാണേല്‍ കഴുകിഅടുപ്പത്തിടുന്നതിനുമുന്‍പ് അരീടെ പുറത്ത് ഒരു കുരിശുവരയ്ക്കും. ഈ കുരിശാണ് അരിമണികളെ കൃത്യമായി ചേട്ടായിമാരുടെ എല്ലുകളുടെ ഇടയിലെ സങ്കീര്‍ണ്ണതകളിലെയ്ക്ക് കയറ്റിവിടുന്നതും ഏമ്പക്കങ്ങളും എക്കിളുകളും ഈശോ വിളികളും നീട്ടിയുള്ള കീഴുശ്വാസങ്ങളും ഉണ്ടാക്കുന്നതും.

ഇനിയാണ് കല്ല്‌ അടുപ്പില്‍ വയ്ക്കേണ്ടത്. ഒരുദോശ ശീ.
ചമ്മന്തിക്ക് തേങ്ങ ചെരണ്ടണ്ട.
മിക്സിയിലാണല്ലോ നമ്മുടെ അര.
അപ്പോള്‍ ചെരണ്ടിയാലെന്നാ, പൂളിയാലെന്നാ?
പക്ഷെ ആരും അറിയാതെ നോക്കണം. അല്ലെങ്കില്‍ ചെരണ്ടിയില്ല എന്ന ഒറ്റക്കാരണം മതി ചമ്മന്തീടെ ആ ടേയ്സ്റ്റ് പോയെന്നുതോന്നാന്‍.
രണ്ടുകഷണം പൂളിയാല്‍ പിന്നെ ദോശ മറിച്ചിടാം.
അടുത്തതൊഴിച്ച് വീണ്ടും തേങ്ങാ പൂളാം.
പിന്നേം മറിച്ചിടാം.
ശീ.
പിന്നെ ഉള്ളി തൊലിക്കാം.
പിന്നെ ഒഴിക്കാം.
ശീ.
പിന്നെ മുളക് കീറാം.
പിന്നെ മറിച്ച്
ശീ
പിന്നെ അരച്ച്
പിന്നെ ഒഴിച്ച്
ശീ
പിന്നെ കടുകുവറത്ത്
പിന്നെ ഒഴിച്ചും മറിച്ചും
ഒഴിച്ചും മറിച്ചും
ഒഴിച്ചും മറിച്ചും
ഒഴിച്ചും മറിച്ചും
ശീ
ശീ
ശീ
ശീ
ശീ
ശീ
ശീ
ശീ.

Friday, May 30, 2014

ചേക്ക

പറിച്ചുനടാനും
മുളപൊട്ടാനും
തഴച്ചുവളരാനും
ഓടിത്തളരാനും
വാടിക്കരിയാനും
വിറയ്ക്കാനും
വെറുങ്ങലിക്കാനും
ഉമ്മ വയ്ക്കാനും
 കഥ പറയാനും
തുറിച്ചുനോക്കാനും
വിളിച്ചുകാണിക്കാനും
ചേര്‍ത്തുകെട്ടാനും
പിണച്ചുവയ്ക്കാനും
ആന കളിക്കാനും
ഒളിച്ചുവയ്ക്കാനും
അരച്ചുചേര്‍ക്കാനും
മണത്തുനോക്കാനും
തുടച്ചുനീക്കാനും
കുറ്റം പറയാനും
സിനിമ കാണാനും
കണ്ണുനിറയ്ക്കാനും
വെയില്‍തട്ടുമ്പോള്‍ തിളങ്ങുന്ന ചിറകുള്ള കാക്കകളുടെ വീടാകാനും.